Thursday, December 25, 2008

പരീക്ഷയുടെ വക്ക്

1
സൂര്യയെ പോലെ-
യാകണം എനിക്കും...
വൈകുന്നേരം അവള്‍ കടലില്‍ വീണ്,
നനഞ്ഞ്,
കരിക്കട്ടയായി പോയാലും,
അടുത്ത ദിനം തിരികെയുത്തുന്നു,
പട്ട്നൂലുകളാല്‍ ഒരു പകല്‍സാരി നെയ്യുവാന്‍!
കടലിന്റെ അടിയിലെ മൃതശൈത്യത്തില്‍ നിന്നും
ഉച്ചയുടെ
ഉച്ചിയിലെരിയും
ഉന്മാദത്തിലേക്ക്
അവള്‍ നടക്കുന്ന
വഴികള്‍ തേടിയിറങ്ങെവെയൊരു
-സേഫ്ടി-
പിന്ന് പോലെ
ഒരു വേദശബ്ദം
തുളച്ചുകയറി, മാറില്‍...
‘പെഴ...’
അത് കേട്ട് എനിക്ക് ചിരി വന്നു
ഞാന്‍ നൊന്ത് കരഞ്ഞു
എല്ലവര്‍ക്കും സന്തോഷമായി
2
ദൈവമെ നിനക്ക് നന്ദി
ഞാനെന്റെ ആശയെ മതം മാറ്റി
അവള്‍ക്ക് പര്‍ദ്ദ നല്‍കി
അടുക്കളയില്‍ കോഴിബിരിയാണിയുടെ
ഗന്ധങ്ങളില്‍ വിയര്‍പ്പിന്റെ രൂക്ഷത കലര്‍ത്തി
ഒരു കിഴവന്റെ താടീയില്‍ പുരട്ടനായി
മൈലഞ്ചി നല്‍കി
അലങ്കാരം നഷ്ടപെട്ട കൈകള്‍ ഉയര്‍ത്തിക്കാ‍ട്ടി കീഴടങ്ങി
ആരോരുമറിയാഞ്ഞ
ഇരവുകളില്‍ ആളിയെരിഞ്ഞ
എന്റെ ഒളി-
സേവകള്‍ പക്ഷെ പ്രസാദിച്ചിരിക്കുന്നു
എന്റെ അപഥസഞ്ചാരപഥങ്ങളില്‍
പൂവിതളുകളും നീഹാരവും നവകിരണങ്ങളും പെയ്തു
ആ പ്രസാദപൂര്‍ണ്ണിമയില്‍
അനു നിമിഷം ഞാന്‍ മൂര്‍ച്ഛ തീണ്ടി
3
അധികദൂരം ഉണ്ടോ ?
ഉത്കണ്ഠയല്ല!
(വിജയവൈഖരിയെങ്കില്‍, “ഒരാദിമ ജിജ്ഞാസ“)
എല്ലാം പഠിച്ചിട്ടും
പരീക്ഷ്യ്ക്ക് തലകറങ്ങിവീഴുന്നവള്‍
എന്നിലില്ല,
ഇന്ന്.

Tuesday, December 23, 2008

നിശബ്ദനായിരിക്കൂ‍...

1
‘നിശബ്ദനായിരിക്കൂ‍...
ദയവായി
എന്റെ ജീവിതം നശിപ്പിക്കാതിരിക്കൂ‍...‘

2
പിശാച്ച് ബധിച്ച ഗന്ധര്‍വാ
എന്റെ കാതുകളുടെ നിലാവസ്ത്രം
ആ കറുത്തതന്ത്രികള്‍ വലിച്ചുകീറികളഞ്ഞിരിക്കുന്നു.
നിന്റെ കരങ്ങളില്‍ വിജിംഭൃതമായിരിക്കുന്ന ആസുരസംഗീതം
എന്റെ ആത്മവിനെ ഞെരിച്ചമര്‍ത്തുന്നു.
ഞരമ്പുകള്‍ വലിഞ്ഞു മുറുകുമ്പോള്‍,
നിന്റെ ശരീരത്തില്‍ എന്റെ കാമനകള്‍ പൂവണിയുന്നതായി
ആസക്തസ്വപ്നങ്ങള്‍ കാണുന്നു.
പാപക്കടിയില്‍ നീലിച്ച മുലകള്‍ക്കിടയില്‍
നിന്നും മഞ്ഞപുകച്ചുരുളുകള്‍ ഉയരുന്നു.

3
തുടകള്‍ക്കിടയിലെ ആഴികളിലേക്ക്
സുഖസുഗന്ധികളായ എണ്ണകളുമായി
എതു താഴ്വരങ്ങള്‍ കടന്നാണ്
നിന്റെ വന്യഗാനധാരകളെത്തുന്നത്?

ഒരു കയ്യില്‍ കത്തിയും മറുകയ്യില്‍ തോക്കുമായി
പിയ്യാനോയുടെ അടിയിലെ ഇരുണ്ട പാട്ടില്‍ നീയെന്തിനെന്‍
പൂച്ചകള്‍ക്കായി കാത്തിരിക്കുന്നു?

കണ്ണീരില്‍ നീന്തവെ
നീയെന്തിന് ചൂടുള്ള വിയര്‍പ്പായി പെയ്യുന്നു?

4
മലിനയായ നിന്റെ പുഴയില്‍ നിന്നു മോന്തവെ
ഞാന്‍ മരണത്തെ പറ്റി ആതുരയാകുന്നുവല്ലോ
നീ മരണത്തെപറ്റി പാടുമ്പോള്‍
ഞാന്‍ ഒരു മദജലത്തുള്ളിയാകുന്നുവല്ലോ
നീ കണ്ണീരില്‍ നനഞ്ഞ് തേങ്ങവെ
ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ ചിരിക്കുന്നുവല്ലോ

5
നമ്മളിലാര്‍ക്കായിരുന്നൂ ഭ്രന്ത്, മറന്നുപോകുന്നു...

6
സത്യം, നിന്റെ ശബ്ദങ്ങളില്‍ അലിയുന്നു.
നീ പ്രപഞ്ചത്തെ വഞ്ചിക്കുന്നു.
ഞാന്‍ ഒഴിഞ്ഞ തെരുവിലൂടെ ചിത്തരോഗിണിയായി പറക്കുന്നു.
പനിനീര്‍ചെടിയുടെ മുള്ളുകള്‍ കൊണ്ട് ഞരമ്പ് മുറിക്കുന്നു.
എന്റെ ചേതനയുടെ അവസാന നാളം,
അവശ്ശപ്രകാശം, മുട്ടുകുത്തിക്കേഴുന്നു.
‘നിശബ്ദനായിരിക്കൂ‍...
ദയവായി
എന്റെ ജീവിതം നശിപ്പിക്കാതിരിക്കൂ‍...‘


പക്ഷെ, നീ,
വെയില്‍കുത്തിച്ചിക്ക് വായുവില്‍ പിറന്ന മൃഗതൃഷ്ണ,
പിശാച് ബാധിച്ച ഗന്ധര്‍വന്‍,
തുടര്‍ന്നും
പാടി രസിക്കുന്നൂ...

Friday, December 12, 2008

ഭാഗ്യവതിയായ ഭാര്യ

നിങ്ങള്‍ ഒരു പുരുഷനാണോ?
നിങ്ങള്‍ മദ്യപിക്കാറുണ്ടോ?
നിങ്ങള്‍ മദ്യപിച്ച് അബോധത്തില്‍ വീട്ടില്‍ പോകാറുണ്ടോ?
ഉണ്ടെന്നാണെങ്കില്‍
നിങ്ങളുടെ ഭാര്യ ഭാഗ്യവതി തന്നെ.

അവള്‍ക്ക് ഒറ്റയ്ക്ക് കിനാവ്(ടി വി) കണ്ടിരിക്കുന്നതാണിഷ്ടമെങ്കില്‍
അതാവാമല്ലോ

അവൾക്ക് ജാരൻ ശീലമെങ്കില്‍ പിന്നെ
ഭയം വേണ്ടല്ലോ

നിങ്ങളെ നിന്ദിക്കുന്നതാണ് പ്രിയമെങ്കില്‍ ആരുമവളെ
കുറ്റം പറയില്ലല്ലൊ

കുട്ടികളോട് കള്ളം പറയുന്നതാണ് രസമെങ്കിൽ
വളരെ അധികം രസിക്കാമല്ലോ

അവൾക്ക് വിഷാദമിഷ്ടമാണെങ്കിൽ
അവള്‍ നിങ്ങളെ മറ്റാരേക്കാളും ആവശ്യപ്പെടുമല്ലോ....


Thursday, December 11, 2008

മൌനാനുഭൂതി

...കവിത കുറുകിക്കുറുകി മൌനമുണ്ടായി.
അക്ഷരങ്ങള്‍ക്കിടയിലെ ഇല്ലാചില്ലയിലിരുന്ന് കാണാപ്രാവായത് കുറുകി.
പല പിറവികളില്‍
ഞരമ്പും നാഡിയും ഹൃദയവും കെട്ടികൂട്ടിയതത്രയും
ആ നിശബ്ദപ്രളയത്തില്‍ ഒലിച്ചുപോയി...
ഞാന്‍ നിരാശ്രയായി
ഒരു വരികച്ചിതുരുമ്പില്‍ പിടിക്കാന്‍ ശ്രമിച്ചു
പക്ഷേ ആ പാരാവാരത്തില്‍ എന്റെ ഏക ഗുണം
നിസ്സഹായതയായിരുന്നു.
ജീവവായുവിനായി, ഒരിറ്റ് ശബ്ദത്തിനായി തേങ്ങി!
പിന്നീടേതൊ യുഗത്തില്‍,
മരിച്ചു പോകട്ടെ എന്നു വിചാരിച്ച്
കണ്ണുകള്‍ പൂട്ടി
സമരങ്ങള്‍ അവസാനിപ്പിച്ചു.
എന്നാല്‍ നിശബ്ദതയില്‍ ആരും
മരിക്കില്ലാ
എന്ന് ഞാന്‍ പഠിക്കുകായാണുണ്ടായത്!
അത്ഭുകരമായത് അതുമല്ലല്ലോ, ഞാന്‍
വീണ്ടും
വീണ്ടും
ജനിച്ചുകൊണ്ടേയിരുന്നു!!!
ഇള്ളാവാവയായി...
കറ്റേല്‍ക്കും സരോവരത്തി,ലലകള്‍ പോലെ...
കന്യകയായ ഗണികയായ്...
നിത്യവാസന്തതില്‍ കല്പവൃക്ഷങ്ങളില്‍ പൂക്കള്‍ പോലെ...
സൌഭാഗ്യത്തിന്റെ നവനവസാഗരമാലകള്‍...
പകര്‍ത്തുവാന്‍ ശ്രമിച്ച ഏവരെയും നോക്കി
ചിരിതൂകി
തിരുവിളയാടും
ശൈവസായൂജ്യം,
സമ്പൂജ്യ പൂജ്യം...

Sunday, November 30, 2008

ഭൂതസംഭോഗം




അതിലോല ധൂമങ്ങള്‍ കൊണ്ടെനിക്കു നീ സമ്മാനിച്ച മൂടുപടങ്ങള്‍...

കവിതയെന്നു പേരിട്ട് അയച്ചു തന്നിരുന്ന അസഭ്യപദാവലികള്‍, ആസക്തികള്‍...

മിന്നിമറഞ്ഞ യഥാര്‍ത്ഥകവിതകള്‍... നിന്റെ പൌരുഷം എന്റെ കറുത്ത കടലാസുകളില്‍
കുത്തി-
ക്കുറിച്ചവ...


എന്റെ പേരിലെടുത്ത ‘മാക്ബെത്ത്’ നീ തിരികെ നല്‍കാഞ്ഞതിനാല്‍ വയനശാ‍ലയില്‍ ഞാന്‍ പിഴയടച്ചതിന്റെ രശീത്...

വേഴ്ച്ചയില്‍ നീയെനിക്കേകിയ വേര്‍പ്പിന്റെ തുള്ളികള്‍ കോര്‍ത്തിട്ട മാലകള്‍...

നിന്റെ ഉഷ്ണങ്ങളില്‍ തളര്‍ന്നുവീണ നമ്മുടെ ചെമ്പരത്തികള്‍...

നിന്റെ ചോര പുരണ്ട ഒരു മദ്യകുപ്പിച്ചില്ല്...

ഭൂതാവിഷ്ടരി’ല്‍ ‍ഉണക്കി സൂക്ഷിച്ച പൂവോടുകൂടിയ കുറുഞ്ഞിച്ചെടി...

എല്ലാം ജീവനുള്ള കല്ലറയിലെ വെണ്ണക്കല്ലുകള്‍...സ്വപ്നങ്ങള്‍ മോന്തി മത്തടിക്കുന്ന മൃതശരീരം...ഞാന്‍...ഞാന്‍ ഞെരിപിരി കൊള്ളുന്നു...

നീയെനിക്കേകിയ സുരതസൌഭാഗ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന അവയുടെ അടിയില്‍ ഞാനിന്നും ഞെരിപിരി കൊള്ളുന്നു...ശ്യാം ഞാന്‍ നിന്റെ പെണ്ണിന്റെ ബാധ കയറിയവളായി പോകുന്നു...

Thursday, October 16, 2008

കരിമഷിക്കവിത


1.കവിത കൊളുത്തുന്നതിലും രസം കണ്ണെഴുതുവാനാണ്.
ഓളത്താല്‍ നദിയിലെന്നപോല്‍...
മിഴിക്കടലാസില്‍ വിരല്‍പ്പേനത്തുമ്പാല്‍...
ലളിതരേഖയില്‍ കരിങ്കുയല്‍കവിതകള്‍...
കാഴ്ച്ചച്ചിമിഴിന് ഇരൂട്ട,ലങ്കാരപ്പണി...
കണ്ണാടി നോക്കി,യാത്മനിരൂപണം, കണ്ണടച്ചൊരുച്ചെറുപുഞ്ചിരി...

ബാക്കി വന്ന മഷികൊണ്ട് കവിളിലൊരു കുത്ത്,
കണ്ണിന് കണ്ണേറ് കിട്ടരുതല്ലൊ...

2.മഷിയെഴുതാതെ വരൂ നിന്നെ ഞാന്‍ പ്രണയിക്കാതിരിക്കാമെന്ന്
കവിത കുറിക്കാന്‍ ശ്രമിച്ചിരുന്ന കാമുകാര്‍ത്ഥിയുടെ ചോരവരി...

കരിക്കലകണ്ണീ...യെന്ന് നീട്ടിപിടിച്ച് അനിയന്‍...

എന്നിലെഴുതിയ മഷി നേരെ കാണാനാവില്ലല്ലോയെന്ന് കണ്ണിന്റെ ദാര്‍ശനികസന്ദേഹം...

കണ്മഷി പടരാതിരിക്കുവാനടക്കിയ കരച്ചിലുകള്‍
തീര്‍ത്ത ഉള്‍പ്പിടച്ചിലുകള്‍...

കണ്മഷി പുരണ്ട ഉടുപ്പിന്റെ
പുകയിലഗന്ധങ്ങള്‍...

“സുറുമയെഴുതിയ മിഴികളില്‍...”
ഉച്ചയ്ക്ക് പെയ്തിരുന്ന ആകാശവാണി...
മഴ പൊഴിയും മിഴികളിലുണര്‍ന്ന
വാലിട്ടെഴുതിയ ദിവാസ്വപ്നങ്ങള്‍...

3.കണ്മഷി,യെനിക്ക് കറുപ്പ്...
ഞാനാ ലഹരിയിലലിയും നിലാനിഴല്...

ഇത്തിരി കവിത പോലും
നോവാഞ്ഞ കാലങ്ങളില്‍
കണ്ണെഴുതി കരയാതിരുന്നവള്‍ ഞാന്‍...

Saturday, September 13, 2008

പറയാതിരുന്ന സത്യങ്ങള്‍

ഒരു മേശവലിപ്പ് നിറയെ
പറയാതിരുന്ന സത്യങ്ങളാണ്


കാഴ്ച്ച നഷ്ടപെട്ട കണ്ണുകളെ ഓമനിക്കുന്ന അന്ധയെപോലെ
ഞാനവയെ സ്പര്‍ശിക്കുന്നു.


കനലുകള്‍ എന്നെന്നേക്കും സ്മരണയായൊരു
അടുപ്പിന്റെ തണുപ്പില്‍ അസ്വസ്ഥയാകുന്ന
കുറുഞ്ഞിയെപ്പോലെ ഹൃദയം കരയുന്നു.

ഒരിക്കലവ അറബികഥകളിലെ മന്ത്രങ്ങളാ‍യിരുന്നു
എനിക്ക് ഒരായിരം മാന്ത്രികലോകങ്ങള്‍ തുറക്കാന്‍ കഴിയുമായിരുന്നു;

എന്നാലിന്നവ തുടലുകളാണ്
എന്റെ കവിളുകളില്‍ മുലകളില്‍ തുടകളില്‍
അവ മുറിവേല്‍പ്പിക്കുന്നു.
മുറിഞ്ഞു വീഴുന്ന മാംസകഷണങ്ങള്‍
നഷ്ടങ്ങളുടെ വീഞ്ഞ്‌ഭരണിയില്‍ മുന്തിരികളാകുന്നു.


പറയാതിരുന്ന ഓരോ സത്യവും ഒരു ബാദ്ധ്യതയാണ്.
ബാദ്ധ്യതകളുടെ മുള്ളുകള്‍ ഹൃദയത്തിന്റെ മേശവലിപ്പില്‍

ആനന്ദത്തോടെ സൂക്ഷിക്കുന്ന ഞാന്‍
ഒരു മാനസികരോഗിയാണ്
രോഗത്തില്‍ ആസക്തയും

രോഗവുമൊത്തെന്റെ രാസലീലകളെ
നിലവിളി എന്നു പേരിട്ടുവിളിക്കാതിരിക്കുക.

Monday, September 8, 2008

ഒരമളി



“കേട്ടോടിയെ

ഉച്ചയ്ക്ക് ഊണും കഴിഞ്ഞിട്ട്
ഇച്ചിരി പാട്ടും കേട്ട്
കിടക്കുമ്പോഴല്ലിയോ
ഒരു പയ്യന്‍ മതിലും ചാടി വന്ന്
എന്റെ ഒരു അടിപ്പാവാട അയേന്ന്
എടുത്തും വച്ച്
തിരിച്ച് മതില് ചാടിപോയെ.
ജനലിക്കൂടേ കണാന്മേലായോ
നല്ലരു തക്കിടിമുണ്ടന്‍

എനിക്കൊരു സന്തോഷം തോന്നി...
എന്നു പറഞ്ഞാല്‍ തോന്നിവാസമാണ് ...

അറിയാം,
പക്ഷെ സത്യമതായിപ്പോയി , എന്തോ ചെയ്യാ‍നാ ?

ഞാന്‍ അഹങ്കരിച്ച് നടന്നു പോയി
അധികം നടക്കുവാന്‍ ദൈവം തമ്പുരാന്‍ അനുവദിച്ചില്ല കേട്ടോ
ദൈവത്തിനു നന്ദി.

രാത്രിയില്‍
വെള്ളം കുടിക്കാന്‍ എഴുന്നേറ്റപ്പോള്‍
ഒളിച്ച് കെട്ടതാണെ,
മോളൊണ്ട് ഫോണില്‍ ആരാണ്ടോട് പറയുന്നു
“എട അതെന്റെയല്ലാരുന്നു, അമ്മേടെയാരുന്നു മണ്ടാ, അപ്പോ ബെറ്റ് പൊട്ടിയെ
എപ്പഴാ ചെലവ്.................ഇയ്യ്യ്യേ ച്ഛേ”

അഹങ്കാരത്തിന്റെ വഴിയില്‍ അധികം നടത്താതിരുന്നതിന്
ദൈവത്തിനൊരു
നന്ദി പറഞ്ഞിട്ട്
ഞനൊറ്റ അലറിച്ച

“ആരാടിയവന്‍ ?!!
നിന്റെയൊരു മൊവീല് !!!”

പെണ്ണ് വെരണ്ട് ...”

Sunday, September 7, 2008

ഒരു ജാരനുണ്ടെങ്കില്‍


നീ ഒരു പെണ്ണെങ്കില്‍

നിനക്കൊരു ജാരനുണ്ടെങ്കില്‍

അവന്‍ അമരനായിരിക്കട്ടെ

അറിയുമൊ

എന്റെ പ്രിയപ്പെട്ടവന്‍

എന്റെ ജാരന്‍

ഇന്നലെ വൈകുന്നേരം മരിച്ചു പോയി.

എന്നിട്ടോ

ഞാനെന്റെ മൃതകാമുകന്റെ വീട്ടില്‍ ചെന്നപ്പോള്‍

അവന്‍ ഏറ്റവും വെറുത്തിരുന്നവള്‍

അവന്റെ താളം നിലച്ച ചങ്കിന്‍കൂടില്‍ കിടന്ന് മോങ്ങുന്നു.

ഒന്നു നിലവിളിച്ച് കരയുവാന്‍ കൂടിയാകാതെ ഞാന്‍ !

ഞാന്‍ അനുഭവിച്ച മരവിപ്പ് !

അതുകൊണ്ട്

അനുഭവത്തിന്റെ വെളിച്ചത്തില്‍ ആശംസിക്കട്ടെ

നീ ഒരു പെണ്ണെങ്കില്‍
നിനക്കൊരു ജാരനുണ്ടെങ്കില്‍
അവന്‍ അമരനായിരിക്കട്ടെ

അല്ലെങ്കില്‍ നീ അവനു മുന്‍പെ മരിച്ചു പോകട്ടെ...