Thursday, December 25, 2008

പരീക്ഷയുടെ വക്ക്

1
സൂര്യയെ പോലെ-
യാകണം എനിക്കും...
വൈകുന്നേരം അവള്‍ കടലില്‍ വീണ്,
നനഞ്ഞ്,
കരിക്കട്ടയായി പോയാലും,
അടുത്ത ദിനം തിരികെയുത്തുന്നു,
പട്ട്നൂലുകളാല്‍ ഒരു പകല്‍സാരി നെയ്യുവാന്‍!
കടലിന്റെ അടിയിലെ മൃതശൈത്യത്തില്‍ നിന്നും
ഉച്ചയുടെ
ഉച്ചിയിലെരിയും
ഉന്മാദത്തിലേക്ക്
അവള്‍ നടക്കുന്ന
വഴികള്‍ തേടിയിറങ്ങെവെയൊരു
-സേഫ്ടി-
പിന്ന് പോലെ
ഒരു വേദശബ്ദം
തുളച്ചുകയറി, മാറില്‍...
‘പെഴ...’
അത് കേട്ട് എനിക്ക് ചിരി വന്നു
ഞാന്‍ നൊന്ത് കരഞ്ഞു
എല്ലവര്‍ക്കും സന്തോഷമായി
2
ദൈവമെ നിനക്ക് നന്ദി
ഞാനെന്റെ ആശയെ മതം മാറ്റി
അവള്‍ക്ക് പര്‍ദ്ദ നല്‍കി
അടുക്കളയില്‍ കോഴിബിരിയാണിയുടെ
ഗന്ധങ്ങളില്‍ വിയര്‍പ്പിന്റെ രൂക്ഷത കലര്‍ത്തി
ഒരു കിഴവന്റെ താടീയില്‍ പുരട്ടനായി
മൈലഞ്ചി നല്‍കി
അലങ്കാരം നഷ്ടപെട്ട കൈകള്‍ ഉയര്‍ത്തിക്കാ‍ട്ടി കീഴടങ്ങി
ആരോരുമറിയാഞ്ഞ
ഇരവുകളില്‍ ആളിയെരിഞ്ഞ
എന്റെ ഒളി-
സേവകള്‍ പക്ഷെ പ്രസാദിച്ചിരിക്കുന്നു
എന്റെ അപഥസഞ്ചാരപഥങ്ങളില്‍
പൂവിതളുകളും നീഹാരവും നവകിരണങ്ങളും പെയ്തു
ആ പ്രസാദപൂര്‍ണ്ണിമയില്‍
അനു നിമിഷം ഞാന്‍ മൂര്‍ച്ഛ തീണ്ടി
3
അധികദൂരം ഉണ്ടോ ?
ഉത്കണ്ഠയല്ല!
(വിജയവൈഖരിയെങ്കില്‍, “ഒരാദിമ ജിജ്ഞാസ“)
എല്ലാം പഠിച്ചിട്ടും
പരീക്ഷ്യ്ക്ക് തലകറങ്ങിവീഴുന്നവള്‍
എന്നിലില്ല,
ഇന്ന്.

Tuesday, December 23, 2008

നിശബ്ദനായിരിക്കൂ‍...

1
‘നിശബ്ദനായിരിക്കൂ‍...
ദയവായി
എന്റെ ജീവിതം നശിപ്പിക്കാതിരിക്കൂ‍...‘

2
പിശാച്ച് ബധിച്ച ഗന്ധര്‍വാ
എന്റെ കാതുകളുടെ നിലാവസ്ത്രം
ആ കറുത്തതന്ത്രികള്‍ വലിച്ചുകീറികളഞ്ഞിരിക്കുന്നു.
നിന്റെ കരങ്ങളില്‍ വിജിംഭൃതമായിരിക്കുന്ന ആസുരസംഗീതം
എന്റെ ആത്മവിനെ ഞെരിച്ചമര്‍ത്തുന്നു.
ഞരമ്പുകള്‍ വലിഞ്ഞു മുറുകുമ്പോള്‍,
നിന്റെ ശരീരത്തില്‍ എന്റെ കാമനകള്‍ പൂവണിയുന്നതായി
ആസക്തസ്വപ്നങ്ങള്‍ കാണുന്നു.
പാപക്കടിയില്‍ നീലിച്ച മുലകള്‍ക്കിടയില്‍
നിന്നും മഞ്ഞപുകച്ചുരുളുകള്‍ ഉയരുന്നു.

3
തുടകള്‍ക്കിടയിലെ ആഴികളിലേക്ക്
സുഖസുഗന്ധികളായ എണ്ണകളുമായി
എതു താഴ്വരങ്ങള്‍ കടന്നാണ്
നിന്റെ വന്യഗാനധാരകളെത്തുന്നത്?

ഒരു കയ്യില്‍ കത്തിയും മറുകയ്യില്‍ തോക്കുമായി
പിയ്യാനോയുടെ അടിയിലെ ഇരുണ്ട പാട്ടില്‍ നീയെന്തിനെന്‍
പൂച്ചകള്‍ക്കായി കാത്തിരിക്കുന്നു?

കണ്ണീരില്‍ നീന്തവെ
നീയെന്തിന് ചൂടുള്ള വിയര്‍പ്പായി പെയ്യുന്നു?

4
മലിനയായ നിന്റെ പുഴയില്‍ നിന്നു മോന്തവെ
ഞാന്‍ മരണത്തെ പറ്റി ആതുരയാകുന്നുവല്ലോ
നീ മരണത്തെപറ്റി പാടുമ്പോള്‍
ഞാന്‍ ഒരു മദജലത്തുള്ളിയാകുന്നുവല്ലോ
നീ കണ്ണീരില്‍ നനഞ്ഞ് തേങ്ങവെ
ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ ചിരിക്കുന്നുവല്ലോ

5
നമ്മളിലാര്‍ക്കായിരുന്നൂ ഭ്രന്ത്, മറന്നുപോകുന്നു...

6
സത്യം, നിന്റെ ശബ്ദങ്ങളില്‍ അലിയുന്നു.
നീ പ്രപഞ്ചത്തെ വഞ്ചിക്കുന്നു.
ഞാന്‍ ഒഴിഞ്ഞ തെരുവിലൂടെ ചിത്തരോഗിണിയായി പറക്കുന്നു.
പനിനീര്‍ചെടിയുടെ മുള്ളുകള്‍ കൊണ്ട് ഞരമ്പ് മുറിക്കുന്നു.
എന്റെ ചേതനയുടെ അവസാന നാളം,
അവശ്ശപ്രകാശം, മുട്ടുകുത്തിക്കേഴുന്നു.
‘നിശബ്ദനായിരിക്കൂ‍...
ദയവായി
എന്റെ ജീവിതം നശിപ്പിക്കാതിരിക്കൂ‍...‘


പക്ഷെ, നീ,
വെയില്‍കുത്തിച്ചിക്ക് വായുവില്‍ പിറന്ന മൃഗതൃഷ്ണ,
പിശാച് ബാധിച്ച ഗന്ധര്‍വന്‍,
തുടര്‍ന്നും
പാടി രസിക്കുന്നൂ...

Friday, December 12, 2008

ഭാഗ്യവതിയായ ഭാര്യ

നിങ്ങള്‍ ഒരു പുരുഷനാണോ?
നിങ്ങള്‍ മദ്യപിക്കാറുണ്ടോ?
നിങ്ങള്‍ മദ്യപിച്ച് അബോധത്തില്‍ വീട്ടില്‍ പോകാറുണ്ടോ?
ഉണ്ടെന്നാണെങ്കില്‍
നിങ്ങളുടെ ഭാര്യ ഭാഗ്യവതി തന്നെ.

അവള്‍ക്ക് ഒറ്റയ്ക്ക് കിനാവ്(ടി വി) കണ്ടിരിക്കുന്നതാണിഷ്ടമെങ്കില്‍
അതാവാമല്ലോ

അവൾക്ക് ജാരൻ ശീലമെങ്കില്‍ പിന്നെ
ഭയം വേണ്ടല്ലോ

നിങ്ങളെ നിന്ദിക്കുന്നതാണ് പ്രിയമെങ്കില്‍ ആരുമവളെ
കുറ്റം പറയില്ലല്ലൊ

കുട്ടികളോട് കള്ളം പറയുന്നതാണ് രസമെങ്കിൽ
വളരെ അധികം രസിക്കാമല്ലോ

അവൾക്ക് വിഷാദമിഷ്ടമാണെങ്കിൽ
അവള്‍ നിങ്ങളെ മറ്റാരേക്കാളും ആവശ്യപ്പെടുമല്ലോ....


Thursday, December 11, 2008

മൌനാനുഭൂതി

...കവിത കുറുകിക്കുറുകി മൌനമുണ്ടായി.
അക്ഷരങ്ങള്‍ക്കിടയിലെ ഇല്ലാചില്ലയിലിരുന്ന് കാണാപ്രാവായത് കുറുകി.
പല പിറവികളില്‍
ഞരമ്പും നാഡിയും ഹൃദയവും കെട്ടികൂട്ടിയതത്രയും
ആ നിശബ്ദപ്രളയത്തില്‍ ഒലിച്ചുപോയി...
ഞാന്‍ നിരാശ്രയായി
ഒരു വരികച്ചിതുരുമ്പില്‍ പിടിക്കാന്‍ ശ്രമിച്ചു
പക്ഷേ ആ പാരാവാരത്തില്‍ എന്റെ ഏക ഗുണം
നിസ്സഹായതയായിരുന്നു.
ജീവവായുവിനായി, ഒരിറ്റ് ശബ്ദത്തിനായി തേങ്ങി!
പിന്നീടേതൊ യുഗത്തില്‍,
മരിച്ചു പോകട്ടെ എന്നു വിചാരിച്ച്
കണ്ണുകള്‍ പൂട്ടി
സമരങ്ങള്‍ അവസാനിപ്പിച്ചു.
എന്നാല്‍ നിശബ്ദതയില്‍ ആരും
മരിക്കില്ലാ
എന്ന് ഞാന്‍ പഠിക്കുകായാണുണ്ടായത്!
അത്ഭുകരമായത് അതുമല്ലല്ലോ, ഞാന്‍
വീണ്ടും
വീണ്ടും
ജനിച്ചുകൊണ്ടേയിരുന്നു!!!
ഇള്ളാവാവയായി...
കറ്റേല്‍ക്കും സരോവരത്തി,ലലകള്‍ പോലെ...
കന്യകയായ ഗണികയായ്...
നിത്യവാസന്തതില്‍ കല്പവൃക്ഷങ്ങളില്‍ പൂക്കള്‍ പോലെ...
സൌഭാഗ്യത്തിന്റെ നവനവസാഗരമാലകള്‍...
പകര്‍ത്തുവാന്‍ ശ്രമിച്ച ഏവരെയും നോക്കി
ചിരിതൂകി
തിരുവിളയാടും
ശൈവസായൂജ്യം,
സമ്പൂജ്യ പൂജ്യം...