Thursday, October 16, 2008

കരിമഷിക്കവിത


1.കവിത കൊളുത്തുന്നതിലും രസം കണ്ണെഴുതുവാനാണ്.
ഓളത്താല്‍ നദിയിലെന്നപോല്‍...
മിഴിക്കടലാസില്‍ വിരല്‍പ്പേനത്തുമ്പാല്‍...
ലളിതരേഖയില്‍ കരിങ്കുയല്‍കവിതകള്‍...
കാഴ്ച്ചച്ചിമിഴിന് ഇരൂട്ട,ലങ്കാരപ്പണി...
കണ്ണാടി നോക്കി,യാത്മനിരൂപണം, കണ്ണടച്ചൊരുച്ചെറുപുഞ്ചിരി...

ബാക്കി വന്ന മഷികൊണ്ട് കവിളിലൊരു കുത്ത്,
കണ്ണിന് കണ്ണേറ് കിട്ടരുതല്ലൊ...

2.മഷിയെഴുതാതെ വരൂ നിന്നെ ഞാന്‍ പ്രണയിക്കാതിരിക്കാമെന്ന്
കവിത കുറിക്കാന്‍ ശ്രമിച്ചിരുന്ന കാമുകാര്‍ത്ഥിയുടെ ചോരവരി...

കരിക്കലകണ്ണീ...യെന്ന് നീട്ടിപിടിച്ച് അനിയന്‍...

എന്നിലെഴുതിയ മഷി നേരെ കാണാനാവില്ലല്ലോയെന്ന് കണ്ണിന്റെ ദാര്‍ശനികസന്ദേഹം...

കണ്മഷി പടരാതിരിക്കുവാനടക്കിയ കരച്ചിലുകള്‍
തീര്‍ത്ത ഉള്‍പ്പിടച്ചിലുകള്‍...

കണ്മഷി പുരണ്ട ഉടുപ്പിന്റെ
പുകയിലഗന്ധങ്ങള്‍...

“സുറുമയെഴുതിയ മിഴികളില്‍...”
ഉച്ചയ്ക്ക് പെയ്തിരുന്ന ആകാശവാണി...
മഴ പൊഴിയും മിഴികളിലുണര്‍ന്ന
വാലിട്ടെഴുതിയ ദിവാസ്വപ്നങ്ങള്‍...

3.കണ്മഷി,യെനിക്ക് കറുപ്പ്...
ഞാനാ ലഹരിയിലലിയും നിലാനിഴല്...

ഇത്തിരി കവിത പോലും
നോവാഞ്ഞ കാലങ്ങളില്‍
കണ്ണെഴുതി കരയാതിരുന്നവള്‍ ഞാന്‍...